കണ്ണൂർ : എന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് കരുതിയ അണിമയുടെ സ്വർണമാല ഒരാഴ്ചയ്ക്ക് ശേഷം തിരിച്ചുകിട്ടി. തങ്കമനസ്സുള്ള രണ്ട് ഹരിതകർമസേനാംഗങ്ങൾ കണ്ടെത്തിയ മാല അണിമയ്ക്ക് നൽകാനായി ബന്ധുക്കളെ ഏൽപ്പിച്ചു.
പാനൂർ നഗരസഭയിലെ ഹരിതകർമസേനാംഗങ്ങളായ ബേസിൽപീടികയിലെ എം.കെ.ശ്രീജയും കണ്ണംവെള്ളിയിലെ പ്രതീക്ഷയുമാണ് സ്വർണം ഉടമയ്ക്ക് നൽകാനായി ഏൽപ്പിച്ചത്. പാപ്പിനിേശ്ശരി വെസ്റ്റ് യു.പി. സ്കൂൾ അധ്യാപകൻ കെ.ഷാജിയുടെ മകളാണ് ചേലേരി എ.യു.പി. സ്കൂളിലെ ആറാം ക്ലാസുകാരി അണിമ.
പാനൂർ ബെയ്സിൽ പീടികയിലെ കെ.കെ.രാജന്റെയും റീജയുടെയും മകനും മയ്യിൽ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ.റിഷ്ണയുടെ സഹോദരനുമായ റിജിൻരാജിന്റെയും ശില്പയുടേയും വിവാഹസത്‌കാരത്തിന് മയ്യിൽ തായംപൊയിലിൽനിന്ന് പോയ സംഘത്തിൽ അണിമയും ഉണ്ടായിരുന്നു. രാത്രി മടക്കയാത്രയിലാണ് മാല നഷ്ടപ്പെട്ട കാര്യം ശ്രദ്ധയിൽപ്പെടുന്നത്.
രാത്രിയിലും പിറ്റേന്നുമായി വിവാഹപ്പന്തലും വളപ്പും വീട്ടിനകവും അരിച്ചുപെറുക്കി. നിരാശയായിരുന്നു ഫലം.
വ്യാഴാഴ്ച പ്ലാസ്റ്റിക് ശേഖരിക്കാൻ വിവാഹം നടന്ന വീട്ടിലെത്തിയ ഹരിതകർമസേനയിലെ ശ്രീജയും പ്രതീക്ഷയും പ്ലാസ്റ്റിക് മാലിന്യം തിരയുന്നതിനിടയിലാണ് മാല ലഭിച്ചത്. ഇരുവരും ചേർന്ന് മാല വീട്ടുകാർക്ക് കൈമാറി. എം.കെ.ശ്രീജ മുൻ സി.ഡി.എസ് അംഗവുമാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

