കണ്ണൂർ∙ മുഖ്യമന്ത്രിയേയും മകളെയും രക്ഷിക്കാൻ വ്യവസായ വകുപ്പിന്റെ കീഴിലുള്ള കെഎസ്ഐഡിസി ജനങ്ങളുടെ പണം ഉപയോഗിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വന്തം സ്റ്റാൻഡിങ് കൗൺസിൽ അഭിഭാഷകൻ ഉള്ളപ്പോൾ 25 ലക്ഷം രൂപ ചെലവഴിച്ച് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനെ വച്ച് സിഎംആർഎലിനും എക്സാലോജിക്കിനും വേണ്ടി കോടതിയിൽ പോയത് എന്തിനാണെന്ന് സുരേന്ദ്രൻ ചോദിച്ചു. സംസ്ഥാന സർക്കാരിന് ഈ കേസിൽ ഭയക്കാൻ എന്തോ ഉണ്ടെന്ന് ഇതിൽനിന്ന് വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള പദയയാത്രയോടനുബന്ധിച്ച് കണ്ണൂരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്ഡിസി എന്തിനാണ് 25 ലക്ഷം രൂപ ചെലവഴിച്ച് അഭിഭാഷകനെ വച്ച് സിഎംആർഎലിനും എക്സാലോജിക്കിനും വേണ്ടി കോടതിയിൽ പോയത്? പിണറായി വിജയന്റെ മകളുടെ സ്ഥാപനമാണോ കെഎസ്ഐഡിസി? സ്വന്തം സ്റ്റാൻഡിങ് കൗൺസിൽ അഭിഭാഷകൻ ഉള്ളപ്പോൾ ഹൈക്കോടതിയിലെ കേസ് വാദിക്കാൻ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനെ ഇറക്കിയത് ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിനു ഭയക്കുവാൻ കാര്യമായി എന്തോ ഉണ്ട് എന്നതിന്റെ തെളിവാണ്.
സിഎംആർഎൽ- എക്സാലോജിക്ക് കരാറിൽ അഴിമതി നടന്നെന്ന് വ്യക്തമാണ്. സിഎംആർഎലിനു കെഎസ്ഐഡിസിയിൽ ഓഹരിയുണ്ട്. മുഖ്യമന്ത്രിയുടെ വ്യവസായ സംരഭത്തിനു പണം കൊടുത്ത സിഎംആർഎലാണ് എന്നതും വ്യക്തമാണ്. അതുകൊണ്ട് മാസപ്പടിയിൽ മുഖ്യമന്ത്രിയേയും മകളേയും രക്ഷിക്കാനാണ് കെഎസ്ഐഡിസി വെപ്രാളം കാണിക്കുന്നത്. ജനങ്ങൾക്കു ലഭിക്കേണ്ട പണം നേടിയെടുക്കുവാൻ കേസ് നടത്താൻ തയാറാവാത്ത, പാവപ്പെട്ടവരുടെ ക്ഷേമ പെൻഷൻ നൽകാത്ത സർക്കാർ പിണറായിയുടെ മകൾക്കു വേണ്ടി ഖജനാവിലെ പണം ഉപയോഗിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
പാലക്കാട് പ്ലീനത്തിൽ നേതാക്കളുടെ മാത്രമല്ല, ബന്ധുക്കളുടേയും സ്വത്തും സമ്പാദ്യവുമെല്ലാം ഓഡിറ്റിന് വിധേയമാക്കണമെന്നാണ് സിപിഎം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പല നേതാക്കൾക്കുമെതിരെ നടപടിയെടുക്കുകയും ചെയ്തു. എന്തുകൊണ്ടാണ് മറ്റു നേതാക്കൾക്കില്ലാത്ത ആനുകൂല്യം പിണറായി വിജയനു മാത്രം ലഭിക്കുന്നത്? എം.വി. ഗോവിന്ദൻ പിണറായി വിജയന്റെ അടിമക്കണ്ണാണ്.
വ്യവസായം നടത്താൻ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രാഷ്ട്രീയ നേതാക്കൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും കരിമണൽ കമ്പനി മാസപ്പടിയായി 96 കോടി രൂപ നൽകിയിട്ടുണ്ട്. ഇതു നിസാര കേസല്ല. ഈ കേസ് തെളിയുന്നതോടെ കേരളത്തിലെ ഇടത്-വലത് നേതാക്കളുടെ യഥാർഥ മുഖം പുറത്തുവരും. സർക്കാർ ഉദ്യോഗസ്ഥൻമാർ പിണറായി വിജയന്റെ അടിമപ്പണി ചെയ്താൽ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരന്റെ ഗതി വരും.
സിആർപിഎഫ് വന്നാലും ഗവർണറെ വിടില്ലെന്നാണ് ഗോവിന്ദൻ പറയുന്നത്. ഗവർണറെ ആക്രമിക്കാൻ വന്നാൽ എന്താ നടക്കുകയെന്നുപോലും ഗോവിന്ദന് അറിയില്ലേ? സിആർപിഎഫിന്റെ അടുത്തുള്ളത് കളിത്തോക്കല്ലെന്ന് ഗോവിന്ദൻ ഓർത്താൽ നല്ലതാണ്.
കേരളത്തിലെ അഴിമതിയും ഭരണസ്തംഭനവും മറയ്ക്കാനാണ് സിപിഎം ഗവർണറെ ആക്രമിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലമായ കണ്ണൂരിൽ അവർ രാഷട്രീയ മൂല്യച്യുതി നേരിടുകയാണ്. ഗവർണറെ ആക്രമിക്കാനുള്ള അവസരമുണ്ടാക്കുന്നത് പൊലീസാണെന്നും അതാണ് കേന്ദ്രം സിആർപിഎഫ് സുരക്ഷ അനുവദിച്ചതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ അധ്യക്ഷൻ എൻ.ഹരിദാസൻ, സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, സജി ശങ്കർ എന്നിവരും പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

