കണ്ണൂർ: നമ്മുടെ നാട് മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കാലത്ത് ഇത്തരം ശുദ്ധീകരണ പ്ലാന്‍റുകള്‍ ഏറ്റവും അനിവാര്യമാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പടന്നപ്പാലത്തെ മലിനജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിര്‍പ്പുകള്‍ സ്വാഭാവികമാണ്. ഏറ്റവും വെല്ലുവിളി നിറഞ്ഞ ഈ പദ്ധതി പൂര്‍ത്തിയാക്കിയത് അഭിമാനകരമായ നേട്ടമാണ്. ഇതിനുവേണ്ടി പ്രയത്നിച്ച മേയറേയും കൗൺസിലിനെയും പ്രത്യേകം അഭിനന്ദിക്കുകയാണ്. കേരളത്തിലെ 82 ശതമാനം ജലാശയങ്ങളിലും കോളിഫോം ബാക്ടീരിയയുണ്ട്. 78 ശതമാനം വീട്ടു കിണറുകളും മലിനമാണ്. അലിനജലം കുടിക്കുന്നതിന് ആര്‍ക്കും പ്രശ്നമില്ല. എന്നാല്‍ ഇത്തരം പ്ലാന്‍റുകള്‍ വരാന്‍ പാടില്ല എന്നാണ് പലരുടെയും നിലപാട്. അത് അംഗീകരിക്കുവാന്‍ സാധിക്കുകയില്ല. ഭൂഗര്‍ഭ ജലം ശുദ്ധീകരിക്കുന്നതിനും ജലജന്യരോഗങ്ങള്‍ ഇല്ലാതാക്കുന്നതിനും ഇത്തരം പ്ലാന്‍റുകള്‍ അനിവാര്യമാണ്. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച് മുന്നോട്ട് പോകും. മാലിന്യമുക്ത കേരളത്തിനായി പ്രചരണ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും വേണ്ടത്ര ഫലമുണ്ടായിട്ടില്ല. ഇനി കനത്ത പിഴയും തടവുശിക്ഷയുമുള്‍പ്പെടെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ആദ്യത്തെ മലിനജലശുദ്ധീകരണ പ്ലാന്‍റ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യാഥാര്‍ത്ഥ്യമായി.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ പടന്നപ്പാലത്ത് സ്ഥാപിച്ച മലിനജല ശുദ്ധീകരണ പ്ലാന്‍റ് നാടിന് സമര്‍പ്പിച്ചു.. മേയര്‍ അഡ്വ.ടി ഒ മോഹനന്‍റെ അധ്യക്ഷതയില്‍ ബഹു.തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പ്ലാന്‍റ് ഉദ്ഘാടനം ചെയ്തു. അമൃത് മിഷന്‍ ഡയറക്ടര്‍ അലക്സ് വര്‍ഗ്ഗീസ് ഐ എ എസ് മുഖ്യാതിഥിയായിരുന്നു.
കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥാപിച്ച ആദ്യത്തെ മലിനജലശുദ്ധീകരണ പ്ലാന്‍റാണ് ഇത് കണ്ണൂര്‍ നഗരത്തിലെ ഏറ്റവും കൂടുതല്‍ വ്യാപാര കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന കാനത്തൂര്‍, താളിക്കാവ് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശത്തിനായി 1എംഎല്‍ഡി (10 ലക്ഷം ലിറ്റര്‍) ശേഷിയുള്ള ആര്‍എംബിആര്‍ (റൊട്ടേറ്റിംഗ് മീഡിയ ബയോ-റിയാക്ടര്‍) സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്‍റ് (സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്) ആണ് മഞ്ചപ്പാലത്ത് നിര്‍മ്മിച്ചിരിക്കുന്നത്. പ്രസ്തുത പ്ലാന്‍റിലേക്ക് മലിനജലം എത്തിക്കുന്നതിനായി 12.5 കി.മീ നീളം വരുന്ന വിപുലമായ സ്വീവേജ് നെറ്റ്വര്‍ക്ക് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 27.03 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി നടപ്പിലാക്കുന്നതോടെ പ്രതിദിനം 10 ലക്ഷം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കുവാന്‍ സാധിക്കും. ശുദ്ധീകരിച്ച വെള്ളം 15000 ലിറ്റര്‍ ശേഷിയുള്ള സംഭരണ ടാങ്കില്‍ സൂക്ഷിച്ചുവെക്കാം. അല്ലെങ്കില്‍ പമ്പിംഗ് സംവിധാനം ഉപയോഗിച്ച് കൃഷിക്കും നിര്‍മ്മാണ പ്രവൃത്തികള്‍ക്കും മറ്റ് ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. ഇതോടുകൂടി കണ്ണൂര്‍ നഗരത്തിലെ ഭൂഗര്‍ഭജലം മലിനപ്പെടുന്നത് തടയുവാനും പടന്നത്തോടിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുവാനും സാധിക്കും. പ്രദേശത്തുള്ള വീടുകളും ഹോട്ടലുകളും ഉള്‍പ്പെടെ 1,500 സ്ഥാപനങ്ങള്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കും. ഇതോടൊപ്പം കാനത്തൂര്‍, താളിക്കാവ് വാര്‍ഡുകളിലെ മുഴുവന്‍ വീടുകളിലേക്കും സൗജന്യമായി കണക്ഷന്‍ നല്‍കുന്നതിനുള്ള പദ്ധതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. ഒരു വീട്ടിലേക്ക് കണക്ഷന്‍ നല്‍കുന്നതിന് 10,000 രൂപയില്‍ അധികം ചെലവ് വരും. ഇത് കോര്‍പ്പറേഷന്‍ വഹിക്കും. നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത് തൃശ്ശൂര്‍ ഡിസ്ട്രിക്ട് ലേബര്‍ കോണ്‍ട്രാക്ടിംഗ് സൊസൈറ്റി ആണ്.
ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി കെ രാഗേഷ്, പി ഷമീമ ടീച്ചര്‍, എം പി രാജേഷ്, അഡ്വ. പി ഇന്ദിര, ഷാഹിന മൊയ്തീന്‍, സിയാദ് തങ്ങള്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, കെ സുരേഷ്, ടി രവീന്ദ്രന്‍, എന്‍ ഉഷ, വി കെ ഷൈജു, വിവിധ രാഷ്ട്രീയ പ്രതിനിധികളായ രാഹുല്‍ കായക്കൂല്‍, എം പി മുഹമ്മദലി, കെ വി ദിനേശന്‍, വെള്ളോറ രാജന്‍, രതീശന്‍ പി, ടി ഡി എല്‍ സി ചെയര്‍മാന്‍ ടി ജി സജീവ്, കോര്‍പ്പറേഷന്‍ പ്ലാനിംഗ് റിസോഴ്സ് പേഴ്സണ്‍ പി പി കൃഷ്ണന്‍ മാസ്റ്റര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്‍റ് ഡയറക്ടര്‍ ടി ജെ അരുണ്‍, കോര്‍പ്പറേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ & സെക്രട്ടറി ഇന്‍ചാര്‍ജ്ജ് ടി മണികണ്ഠകുമാര്‍, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ വല്‍സന്‍ പി പി തുടങ്ങിയവര്‍ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

