പരിയാരം : പരിയാരം കവർച്ചക്കേസിൽ തെലങ്കാനയിൽ പിടിയിലായ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സൊളൂർ സ്വദേശികളായ രഘു എന്ന രഹുമൻ (32), ജെറാൾഡ് എന്ന ആരോക്യനാഥൻ (36) എന്നിവരെയാണ് തെലങ്കാന രാമചന്ദ്രപുരം കോടതി പരിയാരം പോലീസിന് വിട്ടുനൽകിയത്.
രാജമൺഡ്രി ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു ഇവർ. ഇവരുടെ കൂട്ടാളിയായ കേസിലെ ഒരു പ്രതി സഞ്ജീവ്കുമാർ 14-ന് കോയമ്പത്തൂരിൽനിന്ന് പരിയാരം പോലീസിന്റെ അറസ്റ്റ് ചെയ്തിരുന്നു. ഈ വിവരമറിഞ്ഞതോടെ തമിഴ്‌നാട്ടിൽനിന്നും ഇരുവരും ഹൈദരാബാദിലേക്ക് മുങ്ങുകയായിരുന്നു. കഞ്ചാവ് സഹിതമാണ് തെലങ്കാന പോലീസ് ഇരുവരെയും പിടികൂടിയത്.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ ആസ്‌പത്രിയില്ലെ പരിശോധനയ്ക്കുശേഷം ഇരുവരെയും പയ്യന്നൂർ മജിസ്‌ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. നേരത്തെ പിടിയിലായ സഞ്ജീവ്കുമാറിനെ ഉൾപ്പെടെ മൂന്നുപേരെയും ഒന്നിച്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. കവർച്ചസംഘത്തലവൻ സൊള്ളൻ സുരേഷ്, അബു എന്നിവരെയാണ് ഇനി പിടികിട്ടാനുള്ളത്.