കണ്ണൂർ: നവകേരളസദസ്സ് നടക്കുന്ന കണ്ണൂരിലെ കളക്ടറേറ്റ് മൈതാനിയിലെ വേദിയിലേക്ക് യൂത്ത് കോൺഗ്ര് മാർച്ച് നടത്തും. മുഖ്യമന്ത്രി പിണറായി വിജയനെതിരേ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് – കെ.എസ്.യു. പ്രവർത്തകർക്കെതിരേ ഡി.വൈ.എഫ്.ഐ. – സി.പി.എം. പ്രവർത്തകർ കഴിഞ്ഞ ദിവസം മർദിച്ചിരുന്നു. ഇതിനെതിരേയാണ് ഇന്ന് പ്രതിഷേധം നടക്കുക. പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഐ.സി.യുവിൽ തുടരുകയാണ്. അതേസമയം മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റത് വെറും സാമ്പിളാണെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി ഫെയ്സ്ബുക്കിൽ കുറിച്ചു. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഇതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് ഇന്ന് രാവിലെ കേരള സദസ്സ് നടക്കുന്ന പ്രദേശത്തേക്ക് പ്രതിഷേധവുമായി എത്തുമെന്ന് അറിയിച്ചത്. പിന്നീട് സരിൻ ശശി പോസ്റ്റ് പിൻവലിച്ചു. തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ളതായിരുന്നു പോസ്റ്റ് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് പോസ്റ്റ് പിൻവലിക്കുന്നതായി സരിൻ ശശി അറിയിച്ചത്.
ഇന്ന് നാല് മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുക. കണ്ണൂർ, അഴീക്കോട്, ധർമ്മടം, തലശ്ശേരി എന്നിവിടങ്ങളിലാണ് ഇന്നത്തെ പരിപാടികൾ. പ്രതിഷേധം മുന്നിൽ കണ്ട് പരിപാടി നടക്കുന്നിടത്തൊക്കെ സുരക്ഷ വർധിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.